Wednesday, April 27, 2011

ഈ മഴ ഇനി നഷ്ടപ്പെടരുത്...!

ഈ മഴ ഇനി നഷ്ടപ്പെടരുത്...!
ഇന്നലെ വരെയും പെയ്തുകൊണ്ടിരുന്ന മഴ,
ഇന്നെന്തേ നഷ്ടപ്പെടരുതെന്നു തോന്നാന്‍?
ഉള്ളില്‍ നഷ്ടബോധത്തിന്റെ വിത്ത് മുളയ്ക്കുവാന്‍?
വിശാലമായ ഹൃദയപ്പരപ്പിലേക്ക് പെയ്തിറങ്ങിയത്
സ്നേഹത്തിന്റെ നീര്ത്തുള്ളികളായിരിക്കാം...
വിശാലമായ ക്യാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍
ആ പെണ്‍കുട്ടിയെ മാത്രം ഞാന്‍ കണ്ടില്ല;
ആദ്യത്തെ നീര്ത്തുള്ളിയിറ്റിച്ചു തന്ന ആ പെണ്‍കുട്ടിയെ.
കുത്തിയൊലിക്കുന്ന മഴവെള്ളത്തിലവള്‍ ഒലിച്ചുപോയിരിക്കാം.
എങ്കിലും ഈ മഴ ഇനി നഷ്ടപ്പെടരുത്...!


*************************************************

ഈ മഴയുടെ ഓര്‍മ്മകളെങ്കിലും ഇനി നഷ്ടപ്പെടരുത്...!
ഹൃദയത്തില്‍ തൂങ്ങുന്ന ജലച്ചായ ചിത്രത്തില്‍
ഫ്രെയിം ചെയ്യപ്പെട്ട മഴയുടെ ആരവം അടങ്ങുന്നില്ല.
ഇന്നും അരികിലൊരു ചാറ്റല്‍ മഴ പെയ്യുന്നുണ്ട്.
ഹൃദയത്തിലേക്ക് വീശിയടിക്കാന്‍ മാത്രം കെല്‍പ്പില്ലാതെ,
അരികിലങ്ങനെ ചിണുങ്ങിച്ചിണുങ്ങി...
ഏതോ വിരസമായ വികാരം ഉണര്‍ത്തി..
ഉള്ളില്‍ തിമര്‍ത്തു പെയ്യുന്ന മഴയില്‍
ഇടയ്ക്കുതിരുന്ന മിന്നലിനു പുറകേ ഒരു പൊട്ടിച്ചിരിയുയരും.
അവളിന്നും പൊട്ടിച്ചിരിക്കുന്നുണ്ടെന്നു ആശ്വസിക്കും.
അവള്‍;പണ്ട് ഹൃദയത്തില്‍ നിന്നും ഒലിച്ചുപോയ പെണ്‍കുട്ടി...!

Saturday, April 23, 2011

അച്ഛന്‍

അയയില്‍ തൂങ്ങുന്ന ഷര്‍ട്ട്‌;
അതിന്റെ കൈകളെന്നെ പുണരാറുണ്ട്.
അതെന്നെ മാറോട് ചേര്‍ക്കാറുണ്ട്.
ആ മാറിലെനിക്കല്പം സ്നേഹത്തിന്റെ ചൂടും
പോക്കറ്റില്‍ ഒരു മിഠായിയും സൂക്ഷിക്കാറുണ്ട്.
അപ്പുറത്തെങ്ങാനും കല്ലുപോലിരിക്കുന്ന
മനുഷ്യനെ പുണരാതെ
അയയില്‍ തൂങ്ങുന്ന ഷര്‍ട്ടിനെ പുല്‍കി
അമ്മ തേങ്ങുന്നതു കണ്ടത് മുതലാണ്‌
അയയില്‍ തൂങ്ങുന്ന ഷര്‍ട്ടില്‍ ഒളിച്ചിരിക്കുന്ന
എന്റെ അച്ഛനെ ഞാന്‍ കണ്ടെത്തുന്നത്.

Monday, February 28, 2011

മഴയത്തൊരു പ്രണയം..


എന്നെ പുണര്‍ന്നെത്തുന്ന വര്‍ഷമേഘങ്ങളില്‍
ഞാന്‍ പടി കടക്കും മുന്‍പേ,അവന്‍
കല്ലെറിഞ്ഞ് തുളയിടുന്നുന്ദ്;തീര്‍ച്ച.
നനഞ്ഞൊലിച് ഞാന്‍ കയറി വരുമ്പോള്‍
ആ കണ്ണുകള്‍ പറയുന്ന കഥകളില്‍ അതുണ്ട്.
ഇറ്റു വീഴുന്ന തുള്ളികള്‍
മൂര്‍ദ്ധാവില്‍ സിന്ദൂരത്തിന്റെ
ചുവപ്പുരാശി പടര്‍ത്തി ഒഴുകിയിറങ്ങി.
ഭദ്രകാളി...!കുസൃതിക്കണ്ണുകള്‍ക്കു കീഴെയാ
ചുണ്ടുകള്‍ മന്ത്രിക്കുന്നു.
മുഖം വെട്ടിത്തിരിച്ചവനെ തള്ളിമാറ്റി ഓടവേ
ത്രിസന്ധ്യയ്ക്ക്‌ കൊളുത്തിയ നിലവിളക്കിന്റെ തിരിയില്‍
കാറ്റിന്റെ ഈറന്‍ കൈകള്‍ കണ്ണാരം പൊത്തി മെല്ലെ.
അവന്റെ പുഞ്ചിരിയില്‍ എന്നെ മോഹിപ്പിക്കുന്ന-
തെന്തോ ഞാന്‍ കാണാതെ അവന്‍
ഒളിപ്പിച്ചു വെച്ചിട്ടുണ്ട്;തീര്‍ച്ച.
ഇടയ്ക്ക് മിന്നിമായുന്ന മിന്നലാട്ടങ്ങളില്‍
അവ അവ്യക്തമായി തെളിയുന്നുണ്ട്.
മുല്ലത്തറയില്‍ ഒരു വേള
മിന്നിത്തെളിഞ്ഞ രേണുക്കള്‍ എന്നെ
അവനിലേക്ക്‌ ചേര്‍ത്ത് പടിയിറങ്ങി.
പേടിത്തൊണ്ടി...!കുത്തുവാക്കിനു നേരെ
കൊഞ്ഞനം കുത്തിയെന്റെ കാതുകള്‍.
അവനോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഉള്ളില്‍ പടര്‍ന്നു കയറുന്ന കാല-
മേറെക്കഴിഞ്ഞും നിലയ്ക്കാത്ത
പ്രണയത്തിന്റെ ഊഷ്മളതയില്‍
പഴയൊരു ചോദ്യം വീണ്ടും...
പുതുമണ്ണിന്റെ മണമുതിര്‍ന്ന സന്ധ്യയില്‍
മഴയെനിക്കവനെ തന്നോ അതോ
അവനെനിക്കു മഴയെ തന്നോ?അറിയില്ല..!

Tuesday, January 4, 2011

വികസനം

സര്‍ക്കാര്‍ ആശുപത്രികളിലെ കാന്‍സര്‍ വാര്‍ഡ്‌
വിപുലീകരിക്കേണ്ടിയിരിക്കുന്നു.
മനുഷ്യത്വത്തെ കാര്‍ന്നുതിന്നുന്ന
കാന്‍സര്‍ ബാധിച്ച ഹൃദയങ്ങള്‍
ഇനിയുമേറെ ചികിത്സ തേടാനിരിക്കുന്നു.

നാക്കില്‍ സോറിയാസിസ് ബാധിച്ച്
എപ്പോഴും ചൊറിഞുകൊണ്ടിരിക്കുന്നവരെ
ഞാന്‍ കണ്ടത് ത്വക് രോഗവിദഗ്ദ്ധരുടെ
ക്ലിനിക്കുകള്‍ക്കു മുന്നിലല്ല.
ചീഞ്ഞുനാറി പുഴുവരിക്കുന്ന പ്രസംഗങ്ങള്‍
പത്രക്കാര്‍ പ്രസിദ്ധീകരിക്കുമ്പോളെന്കിലും
വരുമായിരിക്കും.

കുരുക്കിട്ടു പിടിക്കണം,മുന്നും പിന്നും നോക്കാതെ
പേപ്പട്ടിയെപ്പോലെ കടിക്കാനായുന്നകുരുട്ടു ബുദ്ധികളെ.
വന്ധ്യംകരണം ഇവിടെ വിജയിക്കണമെന്നില്ല.
"മൃഗ"സ്നേഹികള്‍ ക്ഷമിക്കുക.

ആമവാതം ബാധിച്ച രൂപത്തിലുള്ള
എന്റെ ചിന്തകള്‍ക്ക് കയ്യില്‍ പോളിയോയും
കാലില്‍ മന്തും ബാധിച്ചപ്പോള്‍
ചിരിച്ചവരുടെ ശ്രദ്ധയ്ക്ക്;
വികലാംഗ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

Friday, December 31, 2010

സ്വപ്നമോ?


ഇതള്‍ തന്നു പോയൊരെന്‍ പ്രണയവാസന്തവും
ഇരുള്‍ തന്നു പോയൊരാ പ്രിയമാര്‍ന്ന സന്ധ്യയും
ഇനിയെന്ന് തിരികെവരുമെന്നതോര്‍ത്തിന്നു ഞാന്‍
ഈറന്‍ മുകില്‍പ്പെയ്ത്തില്‍ കണ്ണയച്ചീടവേ,
ഇമകളില്‍ നിന്നിറ്റു വീണൊരാ തുള്ളികള്‍
ഇടനെഞ്ജിനുള്ളില്‍ തുലാമഴപ്പെയ്ത്തു പോല്‍.
ഈറന്‍ മണക്കുന്നൊരോര്‍മപ്പുതപ്പിലായ്
ഇഷ്ടങ്ങളെ ചേര്‍ത്തണച്ചു ചുംബിച്ചു ഞാന്‍.
ഇടറുന്ന താരാട്ട് പാട്ടുമായ് വന്നരികിലി -
ഷ്ടമാണോമലേ നിന്നെയെനിക്കെന്നി-
താരോ സ്വകാര്യമായ് ചൊല്ലുന്നു,സ്വപ്നമോ?

Thursday, December 30, 2010

ഒന്ന് ചോദിക്കട്ടെ?

നിന്നോടൊത്തു ശയിച്ചു നാലഞ്ജു-
മാസങ്ങള്‍ക്കൊടുവിലെന്നോ,
ഞാന്‍,ഛര്‍ദ്ദിച്ചു തുപ്പിയപ്പോള്‍,
എന്റെ ഗര്‍ഭപാത്രത്തില്‍ പുതുതായൊരു
തുടിപ്പ് കണ്ടെത്തിയപ്പോള്‍,
എന്റെ പേര്‍ പതിവ്രത എന്നായിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കിലെന്നോ
മടിക്കുത്തഴിഞ്ഞുപോയ ഞാന്‍;
നീയടക്കമുള്ള ഈ സമൂഹം
എനിക്ക് ചാര്‍ത്തിത്തന്നത്
മറ്റൊരു പേരായിരുന്നു.

ഒന്ന് ചോദിക്കട്ടെ;അന്ന് ഞാന്‍
ഛര്‍ദ്ദിച്ചു തുപ്പിക്കളഞ്ഞതാണോ
ഈ പാതിവ്രത്യം?
എങ്കില്‍ നീയിന്നും പരിശുദ്ധന്‍ തന്നെ!
നിനക്കൊരിക്കലും പരിശുദ്ധി
അത്തരത്തില്‍ കൈമോശം വന്നിരിക്കാനിടയില്ല!

എന്റെയുള്ളില്‍ സംഭവിച്ചത്..!

കൌമാരം ബാല്യത്തില്‍ നിന്ന് കട്ടെടുത്ത്
യൌവ്വനാരംഭത്തിലെ ചേതോവികാരങ്ങളില്‍
ഒളിപ്പിച്ചു വെച്ച ഒന്നുണ്ട്;നിഷ്കളങ്കത!
അതെ,അതാണിന്നലെ അവന്‍
വാക്കുകളാലും മൌനങ്ങളാലും
പരമാവധി ചൂഷണം ചെയ്തത്.